ന്യൂഡൽഹി: കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീംകോടതി.
കേസിൽ വിചാരണ നടക്കാതിരിക്കുകയോ കൃത്യമായ പുരോഗതി കൈവരിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിചാരണയ്ക്കു മുന്പ് പ്രതികളെ തടങ്കലിൽ വയ്ക്കുന്നത് ശിക്ഷയുടെ ഒരു പകർപ്പായി കാണാമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
വേഗത്തിലുള്ള വിചാരണയ്ക്കുള്ള മൗലിക അവകാശം ഉറപ്പുനൽകാൻ സർക്കാരിനോ കോടതികൾക്കോ പ്രോസിക്യൂഷനോ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്കോ സാധിക്കാതെ വന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവം മാത്രം ചൂണ്ടിക്കാട്ടി ജാമ്യത്തെ എതിർക്കാൻ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവത്താൽ ഈ അവകാശം ദുർബലപ്പെടുത്തുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ആംടെക് ഗ്രൂപ്പ് പ്രമോട്ടർ അരവിന്ദ് ധാമിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2024 ജൂലൈ മുതൽ ധാം കസ്റ്റഡിയിലാണെങ്കിലും കേസിൽ പുരോഗതിയുണ്ടായിട്ടില്ലെന്നും രേഖകളുടെ സൂക്ഷ്മപരിശോധന മാത്രമാണ് ഇതുവരെ നടന്നതെന്നും കോടതി കണ്ടെത്തി. സമീപഭാവിയിൽ വിചാരണ ആരംഭിക്കുന്നതിനുള്ള സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.